News

NEET 2022 Registration Started ...

നീറ്റ് യുജി 2022 : മലയാളമുൾപ്പെടെ 13 ഭാഷകളിൽ പരീക്ഷ, ഒന്നിലേറെ അപേക്ഷ പാടില്ല

 
HIGHLIGHTS
  • ഓൺലൈൻ അപേക്ഷ മേയ് 6 വരെ
  • മലയാളം തിരഞ്ഞെടുക്കുന്നവർക്ക് ഇംഗ്ലിഷ് ബുക്‌ലെറ്റ് കൂടി നൽകും.

ദേശീയതലത്തിൽ എംബിബിഎസ്, ബിഡിഎസ്, ആയുർവേദം, ഹോമിയോപ്പതി, സിദ്ധ, യൂനാനി അണ്ടർ ഗ്രാജ്വേറ്റ് പ്രവേശനത്തിനുള്ള പൊതുപരീക്ഷ  NEET (UG) 2022 (നാഷനൽ എലിജിബിലിറ്റി–കം–എൻട്രൻസ് ടെസ്റ്റ്: അണ്ടർ ഗ്രാജ്വേറ്റ് 2022) ജൂലൈ 17ന് (ഞായർ) നടക്കും. നാഷനൽ ടെസ്റ്റിങ് ഏജൻസിക്കാണു ചുമതല (www.nta.ac.in). സിലബസ് ഉൾപ്പെടെ വിശദവിവരങ്ങൾക്കും അപേക്ഷ നൽകുന്നതിനും വെബ്സൈറ്റ്: https://neet.nta.nic.in.

ആയുഷ് അടക്കം ഇന്ത്യയിലെ എല്ലാ അംഗീകൃത മെഡിക്കൽ സ്ഥാപനങ്ങൾ, എയിംസ്, ജിപ്മെർ, കൽപിത സർവകലാശാലകൾ എന്നവയിലെ ബാച്‌ലർ ബിരുദ പ്രവേശനം നീറ്റ് സ്കോർ അടിസ്ഥാനമാക്കി മാത്രമേ നടത്താനാവൂ. ആഗ്രിക്കൾച്ചർ, വെറ്ററിനറി, ഫിഷറീസ്, ഫോറസ്ട്രി വിഷയങ്ങളിലെ പ്രവേശനവും നീറ്റ് അടിസ്ഥാനത്തിലാകും. 

മലയാളമുൾപ്പെടെ 13 ഭാഷകളിൽ പരീക്ഷ നടത്തും. അപേക്ഷാ വേളയിൽ തിരഞ്ഞെടുക്കുന്ന ഭാഷ പിന്നീട് മാറ്റാനാകില്ല. മലയാളം തിരഞ്ഞെടുക്കുന്നവർക്ക് ഇംഗ്ലിഷ് ബുക്‌ലെറ്റ് കൂടി നൽകും. ചോദ്യങ്ങളിലോ ഓപ്ഷനിലോ പരിഭാഷയിൽ പിഴവുണ്ടെങ്കിൽ ഇംഗ്ലിഷിലുള്ളതാകും അന്തിമമായി കണക്കാക്കുക.

അപേക്ഷ ‍മേയ് 6 രാത്രി 11.50 വരെ https://neet.nta.nic.in എന്ന സൈറ്റിൽ സമർപ്പിക്കാം. ‍മെയ് 7 രാത്രി 11.50 വരെ ഓൺലൈനായി അപേക്ഷാ ഫീസ് അടയ്ക്കാം. അപേക്ഷിക്കാനുള്ള നിർദേശങ്ങൾ ഇൻഫർമേഷൻ ബ്രോഷറിന്റെ 6–9, 33-41 പേജുകളിൽ. പബ്ലിക് നോട്ടിസും ഇൻഫർമേഷൻ ബുള്ളറ്റിനും മനസ്സിലാക്കിയ ശേഷം അപേക്ഷ സമർപ്പിക്കുക. ഒന്നിലേറെ അപേക്ഷ പാടില്ല.

നീറ്റിൽ സ്കോർ നേടിയതുകൊണ്ടു മാത്രം പ്രവേശനം ലഭിക്കില്ല. സ്ഥാപനങ്ങളുടെ നിബന്ധനകൾ പാലിക്കണം. 15% അ‌ഖിലേന്ത്യ ക്വോട്ട, കേന്ദ്രീയ സർവകലാശാലകൾ, എഎഫ്എംസി മുതലായവയിലെ പ്രവേശനം സംബന്ധിച്ച വിവരങ്ങൾക്ക് www.mohfw.gov.in, www.mcc.nic.in എന്നീ സൈറ്റുകളും ഓരോ സ്ഥാപനത്തിന്റെ സൈറ്റും യഥാസമയം നോക്കാം. ആയുർവേദ, ഹോമിയോപ്പതി, സിദ്ധ, യൂനാനി കൗൺസലിങ്ങിന് (ആയുഷ്) www.ayush.gov.in, www.aaccc.gov.in എന്നീ സൈറ്റുകൾ.

പരീക്ഷ ഇങ്ങനെ

പരീക്ഷയ്ക്ക് കടലാസും പേനയും ഉപയോഗിച്ചുള്ള ഒരു പേപ്പർ. ഫിസിക്‌സ്, കെമിസ്‌ട്രി, ബോട്ടണി, സുവോളജി എന്നീ വിഷയങ്ങളിൽ യഥാക്രമം 45 വീതം ആകെ 180 ഒബ്ജക്ടീവ് ചോദ്യങ്ങൾക്ക് 200 മിനിറ്റിൽ ഉത്തരം അടയാളപ്പെടുത്തണം. ഓരോ വിഷയത്തിലും 35, 15 വീതം ചോദ്യങ്ങളുള്ള എ,ബി വിഭാഗങ്ങളാണ്. ബിയിലെ 15ൽ 10ന് ഉത്തരം നൽകിയാൽ മതി. ഓരോ ചോദ്യത്തിനും നേർക്കുള്ള നാലുത്തരങ്ങളിൽ നിന്നു ശരിയുത്തരം തിരഞ്ഞെടുക്കണം. ശരിയുത്തരത്തിനു 4 മാർക്ക് വീതം ആകെ 720 മാർക്ക്. തെറ്റിന് ഒരു മാർക്കു കുറയ്‌ക്കും. കാൽക്കുലേറ്റർ, ലോഗരിതം ടേബിൾ മുതലായവ പരീക്ഷാഹാളിൽ അനുവദിക്കാത്തതിനാൽ തയാറെടുപ്പ് അതനുസരിച്ചാവണം. കേരളത്തിലെ എല്ലാ ജില്ലകളിലും ഒരു പരീക്ഷാകേന്ദ്രമെങ്കിലുമുണ്ട്. വിദേശത്തെ 14 അടക്കം ഏകദേശം 560 കേന്ദ്രങ്ങളിൽ നീറ്റ് യുജി നടത്തും.

പ്രവേശന യോഗ്യത

ഫിസിക്‌സ്, കെമിസ്‌ട്രി, ബയോളജി (അഥവാ ബയോടെക്‌നോളജി) എന്നിവയ്ക്കു മൊത്തം 50% എങ്കിലും മാർക്കോടെ 12 ജയിച്ചവർക്ക് അപേക്ഷിക്കാം. പട്ടിക, പിന്നാക്ക, ഭിന്നശേഷി വിഭാഗക്കാർക്ക് 40% മാർക്ക് മതി. 12ലെ പരീക്ഷാഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം.2022 ഡിസംബർ 31ന് 17 വയസ്സു തികഞ്ഞിരിക്കണം. ഉയർന്ന പ്രായപരിധിയില്ല. ഒസിഐ /പിഐഒ വിഭാഗക്കാരെ പ്രവേശനത്തിന് എൻആർഐ അഥവാ സൂപ്പർന്യൂമററി സീറ്റുകളിലേക്കു മാത്രമേ പരിഗണിക്കൂ. ഓപ്പൺ-സ്കൂൾ വിദ്യാർഥികളെയും ബയോളജി/ബയോടെക്നോളജി അഡീഷനൽ വിഷയമായി പഠിച്ചവരെയും നീറ്റിനിരുത്തുമെങ്കിലും ബന്ധപ്പെട്ട കോടതിക്കേസുകളിലെ വിധിക്കു വിധേയമായിട്ടായിരിക്കും പ്രവേശനം. നീറ്റിൽ 50–ാം പെർസെന്റൈൽ സ്കോറെങ്കിലും ഉണ്ടെങ്കിലേ പ്രവേശനാർഹതയുള്ളൂ. പട്ടിക, പിന്നാക്ക വിഭാഗക്കാർക്കു 40–ാം പെർസെന്റൈൽ മതി; വിശേഷഭിന്നശേഷിക്കാർക്ക് 45–ാം പെർസെന്റൈലും.സർക്കാർ/ സർക്കാർ–എയ്ഡഡ് സ്ഥാപനങ്ങൾ, നാഷനൽ ഇൻസ്റ്റിറ്റ്യൂട്ടുകൾ, കേന്ദ്രസർവകലാശാലകൾ എന്നിവയിലെ ഓൾ ഇന്ത്യ ക്വോട്ട സീറ്റുകളിൽ പട്ടികജാതി / പട്ടികവർഗ / പിന്നാക്ക / സാമ്പത്തിക പിന്നാക്ക /ഭിന്നശേഷി വിഭാഗക്കാർക്ക് യഥാക്രമം 15 / 7.5 / 27 / 10 ശതമാനം സീറ്റുകൾ സംവരണം ചെയ്‌തിട്ടുണ്ട്. ഓരോ കാറ്റഗറിയിലും 5% ഭിന്നശേഷിക്കാർക്ക്. സംശയപരിഹാരത്തിന് ഫോൺ : 011-40759000 /[email protected].

കേരളത്തിലെ മെഡിക്കൽ പ്രവേശനം

ദേശീയ റാങ്ക്‌ലിസ്റ്റിൽനിന്ന് കേരളത്തിൽ പ്രവേശനത്തിന് അർഹതയുള്ളവരെ തിരഞ്ഞെടുത്ത് അവർ മാത്രമുൾപ്പെടുന്ന സംസ്ഥാന റാങ്ക്‌ലിസ്റ്റ് തയാറാക്കും. അത് അടിസ്ഥാനമാക്കിയാണ് കേരളത്തിലെ മെഡിക്കൽ–അനുബന്ധ ബാച്‌ലർ കോഴ്സ് സിലക്‌ഷൻ. ഉദാഹരണത്തിന് കേരളത്തിൽ പ്രവേശനത്തിന് അർഹതയുള്ളവരിൽ ആദ്യത്തെ നാലു പേരുടെ റാങ്ക് ദേശീയലിസ്‌റ്റിൽ 8, 97, 165, 496 എന്നിങ്ങനെയാണെന്നു കരുതുക. കേരള ലിസ്റ്റിൽ അവരുടെ റാങ്ക് യഥാക്രമം 1, 2, 3, 4 എന്ന് ആയിരിക്കും. ഇങ്ങനെ സംസ്ഥാന റാങ്ക്‌ലിസ്റ്റ് തയാറാക്കി, കേരളത്തിലെ സംവരണക്രമവും മറ്റു വ്യവസ്ഥകളും പാലിച്ച് എൻട്രൻസ് പരീക്ഷാ കമ്മീഷണർ സിലക്‌ഷനും സീറ്റ് അലോട്മെന്റും നടത്തും.

neet-application-fees
 

ഓൾ ഇന്ത്യ ക്വോട്ട

ദേശീയതലത്തിൽ കേരളത്തിലേതടക്കം സർക്കാർ മെഡിക്കൽ–ഡെന്റൽ കോളജുകളിലെ 15% എംബിബിഎസ് / ബിഡിഎസ് സീറ്റുകളിലേക്ക് കുട്ടികളെ ഓൺലൈനായി അലോട് ചെയ്യുന്നത് കേന്ദ്ര ആരോഗ്യ–കുടുംബക്ഷേമ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള ‘മെഡിക്കൽ കൗൺസലിങ് കമ്മിറ്റി’ ആയിരിക്കും. www.mcc.nic.in എന്ന സൈറ്റിൽ ചോയ്സുകൾ സ്വീകരിച്ച് അലോട്‌മെന്റ് നടത്തും.

ഇതിനു പുറമേ കൽപിത / കേന്ദ്ര സർവകലാശാലകൾ, ദേശീയ ഇൻസ്റ്റിറ്റ്യൂട്ടുകൾ, ഇഎസ്ഐസി, എയിംസ്, ജിപ്മെർ, ഡൽഹി / ബനാറസ് / അലീഗഢ് സർവകലാശാലകൾ എന്നിവയിലെ സീറ്റുകളും ഈ കൗൺസലിങ്ങിൽ വരും. പക്ഷേ ഈ സ്ഥാപനങ്ങൾ സംവരണമടക്കം സ്വന്തം വ്യവസ്ഥകളനുസരിച്ചാവും പ്രവേശനം നടത്തുക. നീറ്റിന് റജിസ്റ്റർ ചെയ്യുമ്പോൾ എഎഫ്എംസി ഓപ്റ്റ് ചെയ്തവരിൽ നിന്നു മികവു നോക്കി തിരഞ്ഞെടുത്തവരെ ക്ഷണിച്ച്, പ്രത്യേക ടെസ്റ്റുകൾക്കു വിധേയരാക്കി ആ സ്ഥാപനം അന്തിമ സിലക്‌ഷൻ‌ നടത്തും. സങ്കീർണവ്യവസ്ഥകളാണ് ഓൾ ഇന്ത്യ ക്വോട്ടയ്ക്കും അതുമായി ബന്ധപ്പെട്ട പ്രവേശനത്തിനും. ആ ഘട്ടത്തിൽ അവ സശ്രദ്ധം പഠിച്ച് ചോയ്സുകൾ നൽകണം.

പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

∙ഒരാൾ ഒരു അപേക്ഷ മാത്രമേ അയയ്ക്കാവൂ. 

∙റജിസ്ട്രേഷനുശേഷം തിരുത്ത്  അനുവദിക്കില്ല. ‘സബ്മിറ്റ്’ ബട്ടൺ അമർത്തുന്നതിനു മുൻപ് എല്ലാം ശരിയെന്ന് ഉറപ്പാക്കണം.

∙കൃത്യസമയത്ത് ഔദ്യോഗിക അറിയിപ്പുകൾ കിട്ടാൻ ‘Sandes’ ആപ് ഇൻസ്റ്റാൾ ചെയ്യുക. ഇ–മെയിലിനു പുറമെയാണ് ഇതിലെ അറിയിപ്പ്.

∙കൺഫർമേഷൻ പേജ്, അഡ്മിറ്റ് / സ്കോർ കാർഡ് മുതലായവ ഡൗൺലോഡ് ചെയ്യാൻ UMANG, DigiLocker എന്നിവയും ഏർപ്പെടുത്തിയിട്ടുണ്ട്.

∙അപേക്ഷിക്കാൻ അവസാനദിവസം വരെ കാത്തിരിക്കേണ്ട.

∙ഉത്തരങ്ങളുടെ പുനർമൂല്യനിർണയമോ, മാർക്കു വീണ്ടും കൂട്ടലോ ഇല്ല.

∙സിസ്റ്റത്തിൽ നിന്നു കിട്ടുന്ന അപേക്ഷാനമ്പറും പണമടച്ചതിന്റെ കൺഫർമേഷൻ പേജും സൂക്ഷിച്ചുവയ്ക്കണം.

∙മൊബൈൽ ഫോൺ നമ്പരും ഇ–മെയിൽ ഐഡിയും വിദ്യാർഥിയുടെയോ രക്ഷിതാക്കളുടെയോ ആയിരിക്കണം. ഇവയിലേക്കാണ് അറിയിപ്പുകൾ വരിക.

∙മാറ്റങ്ങൾ വന്നേക്കാമെന്നതിനാൽ, പുതിയ അറിയിപ്പുകളുണ്ടോയെന്ന് www.nta.ac.in എന്ന സൈറ്റിൽ ഇടയ്ക്കു നോക്കണം.

പെർസെന്റേജും പെർസെന്റൈലും

വിദ്യാർഥി നേടുന്ന മാർക്ക് ഇത്ര ശതമാനം (%) എന്നു പറയാറുണ്ട്. ആ വിദ്യാർഥിയുടെ പെർസെന്റൈൽ എന്നത് മറ്റു കുട്ടികളുടെ പ്രകടന‌ത്തെ കൂടി ആശ്രയിച്ചിരിക്കുന്നു. നിങ്ങളുടെ പെർസെന്റൈൽ 86–ാമത്തേത് എന്നു പറഞ്ഞാൽ പരീക്ഷയിൽ മാർക്കു നേടിയവരിൽ 86% പേരെക്കാൾ മെച്ചമായിരുന്നു പ്രകടനം എന്നു മനസ്സിലാക്കാം. പ്രവേശനാർഹതയ്ക്ക് 50–ാം പെർസെന്റൈലെങ്കിലും വേണ്ടതിനാൽ, റാങ്ക്‌ലിസ്റ്റിലെ ആദ്യപകുതിയിൽ വരുന്നവർക്കേ പ്രവേശനത്തിന് അവസരമുള്ളൂ. 50 വരെ താഴോട്ടു പോകാതെ ഉയർന്ന പെർസെന്റൈൽ നേടുന്നതിനായി പരിശ്രമിക്കുക.

നീറ്റ്– മലയാളം ഓപ്റ്റ് ചെയ്താൽ

ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിൽ ഇംഗ്ലിഷ്, ഹിന്ദി, മലയാളം ഉൾപ്പെടെ 13 ഭാഷകളിൽ ചോദ്യങ്ങൾ ലഭിക്കും. കേരളത്തിലും ലക്ഷദ്വീപിലുമാണ് മലയാളം ലഭ്യമാകുന്നത്. മലയാളം തിരഞ്ഞെടുക്കുന്നവർ ഒരുകാര്യം ശ്രദ്ധിക്കണം. ഇഷ്ടമുള്ള 4 പരീക്ഷാകേന്ദ്രങ്ങൾ മുൻഗണനാക്രമത്തിൽ അപേക്ഷയിൽ കാണിക്കാനായിരിക്കും നിർദേശം. സാധാരണഗതിയിൽ ഇതനുസരിച്ച് കേന്ദ്രം അനുവദിച്ചുകിട്ടും. മലയാളത്തിൽ ചോദ്യം വേണമെന്ന് കാണിച്ചവരുടെ കാര്യത്തിൽ, അവരാവശ്യപ്പെട്ട കേന്ദ്രങ്ങളിലൊന്നും വേണ്ടത്ര മലയാളം അപേക്ഷകരില്ലാത്ത പക്ഷം, ചോദിച്ചിട്ടില്ലാത്ത ഏതെങ്കിലും കേന്ദ്രത്തിലേക്ക് അലോട്ട് ചെയ്തെന്നിരിക്കും. ഏതു പ്രാദേശികഭാഷയിൽ ചോദ്യക്കടലാസ് ആവശ്യപ്പെട്ടാലും ഈ അസൗകര്യമുണ്ടാവാം.

ഗൾഫിൽ 8 കേന്ദ്രങ്ങൾ

നീറ്റ് പരീക്ഷയ്ക്ക് ഇന്ത്യയ്ക്കു പുറത്തുള്ള 14 കേന്ദ്രങ്ങളിൽ 8 എണ്ണം ഗൾഫ് രാജ്യങ്ങളിൽ. അബുദാബി, ദുബായ്, ഷാർജ എന്നിങ്ങനെ യുഎഇയിൽ 3 കേന്ദ്രങ്ങളും സൗദി (റിയാദ്), ഖത്തർ (ദോഹ), കുവൈത്ത് (കുവൈത്ത് സിറ്റി), ബഹ്റൈൻ (മനാമ), ഒമാൻ (മസ്കത്ത്) എന്നിവിടങ്ങളിൽ ഓരോ കേന്ദ്രവുമുണ്ട്. ശ്രീലങ്ക (കൊളംബോ) മലേഷ്യ (ക്വാലലംപുർ), സിംഗപ്പുർ (സിംഗപ്പുർ), നേപ്പാൾ (കഠ്മണ്ഡു) നൈജീരിയ (ലാഗോസ്), തായ്‌ലൻഡ് (ബാങ്കോക്ക്) എന്നിവയാണു വിദേശ രാജ്യങ്ങളിലെ മറ്റു പരീക്ഷാ കേന്ദ്രങ്ങൾ. 

Read Related News :